ന്യൂയോർക്ക്: പാക്കിസ്ഥാനെ 'ലെവൽ ത്രീ' വിഭാഗത്തിൽ ഉൾപ്പെടുത്തി അമേരിക്ക. ഭീകരാക്രമണ സാധ്യത കൂടുതലായ രാജ്യമെന്ന നിലയിലാണ് പാക്കിസ്ഥാനെ "ലെവൽ ത്രീ' വിഭാഗത്തിൽ യുഎസ് ഫെഡറൽ സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഭീകരാക്രമണം, ആഭ്യന്തര കലാപം, തട്ടിക്കൊണ്ടുപോകൽ ഭീഷണി എന്നിവ കണക്കിലെടുത്ത് പാക്കിസ്ഥാനിലേക്കുള്ള യാത്രകൾ പുനഃപരിശോധിക്കണമെന്നും പരമാവധി ഒഴിവാക്കണമെന്നും അമേരിക്ക പൗരന്മാരോട് ആവശ്യപ്പെട്ടു.
യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് പുറത്തിറക്കിയ ട്രാവൽ അഡ്വൈസറിയിലാണ് ഇതുസംബന്ധിച്ച നിർദേശം. യാതൊരു മുന്നറിയിപ്പുമില്ലാതെ പാക്കിസ്ഥാനിൽ ഭീകരാക്രമണങ്ങൾ ഉണ്ടായേക്കാമെന്നും യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് സൂചിപ്പിക്കുന്നു.
ഹോട്ടലുകൾ, ചന്തകൾ, ഷോപിംഗ് മാളുകൾ, സൈനിക കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ ഭീകരവാദികളുടെ പ്രധാന ലക്ഷ്യങ്ങളായേക്കാമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ, ഖൈബർ പഖ്തുൻഖ്വ പ്രവിശ്യകളുടെ ചില ഭാഗങ്ങളെ "ലെവൽ ഫോർ' വിഭാഗത്തിലാണ് യുഎസ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും ഉയർന്ന അപകട സാധ്യതയുള്ളതും ജീവന് ഭീഷണിയുള്ളതുമായ മേഖലകളെയാണ് ലെവൽ ഫോറിൽ ഉൾപ്പെടുത്തുക.